Tuesday 2 February 2016

ഡല്ഹി്യിലേക്കുള്ള പാലം



   വരികള്‍ക്കിടയിലൂടെ വായിക്കുന്നത് ഒരു പഴയ ശീലമായത് കൊണ്ട് പലതും നേരെ വാ നേരേ പോ എന്ന മട്ടില്‍ കാണാന്‍ കഴിയാറില്ല. റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ജോസ് കെ മാണി  നടത്തിയ   നിരാഹാര സമരവും അത്തരമൊരു വാര്‍ത്തയാണ്. നിരാഹാരം അവസാനിപ്പിക്കുന്നത് അമിത് ഷായോ കുമ്മനമോ നാരങ്ങാനീര് കൊടുത്തിട്ടാവുമെന്നാണ് ഞാന്‍ കരുതിയത്. എന്തോ ശരിയായില്ല. തല്‍ക്കാലം ഉമ്മന്‍ ചാണ്ടി ആശ്വസിപ്പിച്ചു. പരിപാടി നിര്‍ത്തി. പക്ഷേ ചര്‍ച്ചകള്‍ അവസാനിച്ച മട്ടില്ല.


    സത്യം പറയാമല്ലോ കെ.എം.മാണിയോട് എനിക്കു സഹതാപമാണ്. ആള്‍ തന്ത്രശാലിയും കൂര്‍മ്മ ബുദ്ധിയുമൊക്കെയാണ്. പക്ഷേ ധ്രുതരാഷ്ട്രരെപ്പോലെ അല്‍പ്പം പുത്രസ്നേഹം കൂടുതലാണ്. അത് പക്ഷേ ഒട്ടുമിക്ക അച്ഛന്‍മാരും കാണിക്കുന്ന ഒരു സ്വഭാവമാണ്. പിന്നെ ഏത് ഡാഷിനായാലും ഒരു സമയമുണ്ട്. അച്ഛനും അച്ചന്‍മാരും എത്ര ആഞ്ഞു പിടിച്ചാലും സമയം നന്നായാലേ വല്ലതും നടക്കൂ. അച്ചന്‍മാരും മെത്രാന്മാരും ആശീര്‍വ്വദിച്ചിട്ടൊന്നും കാര്യമില്ല. സാക്ഷാല്‍ തമ്പുരാന്‍ കര്‍ത്താവ് തന്നെ കനിയണം. കര്‍ത്താവ് കീശയിലാണെന്ന് കരുതി നടക്കുന്നവര്‍ക്ക് നാവിനെ ശൌര്യമുള്ളൂ. പിന്നെ കുതന്ത്രങ്ങളിലും മിടുക്കുണ്ട്. ഇതൊക്കെ കര്‍ത്താവിന് പിടിക്കുമോ എന്തോ?
    
   കേരളത്തിലെ ക്രിസ്ത്യന്‍ നേതൃത്വത്തിന് ഭരിക്കുന്നവരോട് ഒട്ടി നിന്ന ശീലമേയുള്ളൂ. പണ്ട് ബ്രിട്ടീഷുകാരുടെ കാലം തൊട്ടേ അതങ്ങിനെയാണ്. അന്ന് ഗാന്ധി അന്തിക്രിസ്തുവായിരുന്നു. സ്വാതന്ത്ര്യം കിട്ടി കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നപ്പോള്‍ പിന്നെ കൂറും ആശീര്‍വ്വാദവും കോണ്‍ ഗ്രസ്സിനായി. ഗാന്ധി ഗാന്ധിജി  ആയി. പുതുതായി ഗാന്ധിജിയെ കണ്ടെത്തിയത് പള്ളിക്കാരു മാത്രമല്ല. നമ്മുടെ കമ്യൂണിസ്റ്റുകാരും ആ ഗണത്തില്‍ പെടും. സ്വാതന്ത്ര്യം കിട്ടി ഏറെക്കഴിഞ്ഞാണ് അവര്‍ ഗാന്ധിജിയെ സ്വന്തമാക്കിയത് എന്നു മാത്രം. കോണ്‍ഗ്രസ്സിന്‍റെ പതനം പള്ളിയെയും ഇടയന്മാരെയും ചെറിയരീതിയിലൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്. ഈ രീതിയില്‍ പോയാല്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖ സൌകര്യങ്ങളുടെ കടയ്ക്കല്‍ കത്തി വീഴാന്‍ അധിക സമയം വേണ്ടെന്ന് അവര്‍ക്കറിയാം. ചില രൂപതകള്‍ക്ക് വിദേശ ഫണ്ട് വാങ്ങാന്‍ നിരോധനം വന്നു കഴിഞ്ഞു. എങ്ങിനെയും പുറത്തു നിന്നു പൈസ വാങ്ങി തോന്നിയത് പോലെ ചെലവഴിക്കുന്ന ഇപ്പോഴത്തെ രീതി അധിക കാലം മുന്നോട്ട് പോകില്ല. കിട്ടുന്ന പൈസ ഭൂരിഭാഗവും സ്വന്ത സുഖഭോഗങ്ങള്‍ക്കാണു ഉപയോഗിക്കുന്നത്. രാഷ്ട്രീയ അധികാരവും സമ്പത്തും നഷ്ടപ്പെട്ടാല്‍ കാലിത്തൊഴുത്തില്‍ പിറന്നവന്‍റെ പിന്മുറക്കാര്‍ക്ക് പിന്നെ എന്താണോരു വില.?
     
    എങ്ങിനെയെങ്കിലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി ഒരു ബന്ധം ക്രൈസ്തവ മത മേലദ്ധ്യക്ഷന്‍മാരുടെ ആവശ്യമാണ്. പള്ളിക്ക് കേരളത്തില്‍ എന്‍.എസ്.എസ്സുമായി പണ്ട് മുതലേ ബാന്ധവമുണ്ടെങ്കിലും ഈഴവനും തിയ്യനുമായിട്ടൊന്നും അങ്ങിനെയൊരു ശീലമില്ല. പുലയനേം പറയനെയും സഭ പണ്ടേ കണക്ക് കൂട്ടിയിട്ടില്ല. എന്തിന് ലത്തീന്‍ കാരും സി.എസ്.ഐക്കാരുമൊന്നും സുറിയാനി കത്തോലിക്കാ മേധാവികളുടെ ലിസ്റ്റിലില്ല. തോമാശ്ലീഹ വന്നു മാമ്മോദീസ മുക്കിയവരുടെ പിന്മുറക്കാര്‍ക്ക് അങ്ങിനെയങ്ങു താഴാന്‍  വയ്യല്ലോ.
     
   എന്താണോരു പോംവഴി എന്നു തല പുകഞ്ഞു ആലോചിക്കുമ്പോഴാണ് ബാര്‍ കോഴക്കേസും മാണിയുടെ രാജിയും ഉണ്ടാകുന്നത്. ഇന്ന് കേരള സമൂഹത്തില്‍ മാണി അഴിമതിയുടെ പ്രതീകമാണ്. മുഖ്യമന്ത്രിയാക്കാന്‍ പുറകെ നടന്ന സി.പി.എം മാണിയുടെ മുഖത്ത് തുപ്പുന്നു. കൂടെക്കൂട്ടാന്‍ പുറകെ നടന്ന ഏറ്റുമാനൂര്‍ രാധാകൃഷ്ണനെപ്പോലുള്ളവര്‍ പോലും തള്ളിപ്പറയുന്നു. എന്തിന് ഇനിയുമൊരു അങ്കത്തിനിറങ്ങിയാല്‍ പാലാക്കാര്‍ മാണിയെ ചവറ്റു കൂട്ടയില്‍ എറിയും എന്നാണ് അവസ്ഥ. കടമ്മനിട്ട പാടിയത് പോലെ  വെറുമൊരു മോഷ്ടാവാമെന്നെ കള്ളനെന്ന് വിളിച്ചില്ലേ എന്നാണ് മാണിയുടെ പരിഭവം. (ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഉള്ള പലരും മാണിയെ കടത്തി വെട്ടുന്നവരാണ് താനും) .ആ പരിഭവത്തിന്‍റെ എരി തീയിലേക്കാണ് ചില ബിഷപ്പുമാര്‍ എണ്ണ ഒഴിച്ച് കൊണ്ടിരിക്കുന്നത്. അവരെ പേരെടുത്ത് പറയേണ്ടതില്ല. വരി വരിയായി ജോസ് മോന്‍റെ നിരാഹാര പന്തലില്‍ കണ്ടു. ജോസ് മോന്‍റെ അച്ഛന്‍ ഇന്നലെ വരെ ഈ സംസ്ഥാനത്തിന്റെ ധന മന്ത്രിയായിരുന്നു എന്ന കാര്യം അവര്‍ മറന്നാലും കര്‍ഷകര്‍ മറക്കും എന്നു തോന്നുന്നില്ല.
     
   എന്തൊക്കെ ദോഷങ്ങളുണ്ടെങ്കിലും സഭാ നേതൃത്വത്തോടുള്ള അചഞ്ചലമായ കൂറ് മാണിയുടെ പ്രത്യേകതയാണ്. ബി.ജെ.പിയോട് കൂടി ഡെല്‍ഹിയിലേക്ക് ഒരു പാലം പണിയാന്‍ മത മേലദ്ധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടാല്‍ നിരസിക്കാന്‍ കുഞ്ഞുമാണിക്കു വിഷമമാണ്. എന്നിട്ടും ഒരു തീരുമാനത്തിലെത്താന്‍ മാണിയെന്താണ് സന്ദേഹിക്കുന്നത്? കാരണങ്ങള്‍ പലതാണ്.

1. ജോസ് മോനേ കേന്ദ്രത്തില്‍ മന്ത്രിയാക്കണം എന്ന ആവശ്യം പരിഗണിക്കാം എന്നു ഉറപ്പ് കിട്ടിയിട്ടുണ്ട്. ഇലക്ഷന്‍ കഴിഞ്ഞു പരിഗണിക്കാം എന്നാണ് വാഗ്ദാനം. അത് കുറുപ്പിന്‍റെ ഉറപ്പല്ലേ എന്ന സംശയം ധാരാളം ഉറപ്പുകള്‍ കൊടുത്തിട്ടുള്ള മാണിയെ വിട്ടു മാറുന്നില്ല. ബീഹാറിന് രണ്ടര ലക്ഷം കോടിയാണ് മോഡി വാഗ്ദാനം ചെയ്തത്. അവിടുന്നുള്ള പത്തുപേരെ കേന്ദ്രത്തില്‍ മന്ത്രിയാക്കുകയും ചെയ്തു. എല്ലാവരെയും ഉടന്‍ ഒഴിവാക്കും എന്നാണ് വാര്‍ത്തകള്‍. ചില്ലറ ഒന്നും കൊടുത്തുമില്ല.

2.  വെള്ളാപ്പള്ളിയോട് കൂടാനുള്ള മടി. പോരെങ്കില്‍ മകന്‍ തുഷാറിനെ മന്ത്രിയാക്കാം എന്ന ഉറപ്പ് മടിയില്‍ വെച്ചു കൊണ്ടാണ് മുതലാളിയുടെ ഇരുപ്പ്. അത് ഒരു ഒന്നൊന്നര പാരയാകാനുള്ള ചാന്‍സുണ്ട്. വെള്ളാപ്പള്ളി ബി.ജെ.പിയുടെ കൂടെയുള്ളതാണ് എന്‍.എസ്.എസ്സിനും പ്രശ്നം. അവരെ സംബന്ധിച്ചിടത്തോളം ഈഴവരെ അപേക്ഷിച്ച് സ്വാഭാവികമായ മിത്രം സുറിയാനി കത്തോലിക്കര്‍ തന്നെയാണ്. നൂറ്റാണ്ടുകളായി മനസ്സിലടിഞ്ഞ വിശ്വാസങ്ങള്‍ അങ്ങിനെയങ്ങു മാറുകയില്ല. പോരെങ്കില്‍ നടേശന്‍ നല്ലൊരു കച്ചവടക്കാരനാണ് .അക്കാര്യത്തില്‍ സൂമാരന്‍ നായരെയും മാണിയെയും കടത്തി വെട്ടും. മാണിയുടെ പാര്‍ട്ടി ബി.ജെ.പിയോട് കൂടുകയാണെങ്കില്‍ സുകുമാരന്‍ നായരും കൂടെയുണ്ടാവണം. അവരുടെ ആവശ്യങ്ങളും നടക്കണം.

3. കേരളാ കോണ്‍ഗ്രസ്സ് ബി.ജെ.പി മുന്നണിയില്‍ ചേരുകയും എന്‍.എസ്.എസ്സിനെ കൂടെ കൂട്ടുകയും ചെയ്താല്‍ അത് വലിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിന് വഴി തെളിക്കും .ഇടത്തും വലത്തും നില്‍ക്കുന്ന ഹിന്ദുക്കളില്‍ നല്ലൊരു പങ്ക് ബി.ജെ.പി മുന്നണിയിലേക്ക് എത്തും. ഈ മുന്നണി 30ലേറെ സീറ്റുകള്‍ നേടി നിര്‍ണ്ണായക ശക്തിയായാല്‍ മാണിക്കു ജീവിതാഭിലാഷം നിറവേറാനുള്ള സാധ്യയുമുണ്ട്. അണികളുടെ ഒഴുക്ക് ഒരു പരിധി വരെ തടയാന്‍ ഇതുവരെ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് അതിനു കഴിയില്ല. പക്ഷേ ഉമ്മന്‍ ചാണ്ടിയെ പേടിച്ചേ പറ്റൂ. ഏത് പ്രതികൂല സാഹചര്യവും തനിക്ക് അനുകൂലമാക്കാന്‍ പോന്ന നേതാവാണ് ഉമ്മന്‍. കേരള കോണ്‍ഗ്രസ്സിനെ പിളര്‍ത്താനും തകര്‍ക്കാനുമുള്ള ചാണ്ടിയുടെ കഴിവ് മറ്റാരേക്കാളും മാണിക്കറിയാം.

4.   നേതാവ് അണികളില്‍ നിന്നു ഏറെ മുകളിലാവുമ്പോള്‍ സാധാരണ പ്രവര്‍ത്തകരും നേതൃത്വവും തമ്മിലുള്ള മാനസിക ഐക്യം ഇല്ലാതാവുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെടുന്നു. മാണി ഇന്ന് നേരിടുന്ന ദുരന്തമാണതു. താന്‍ പോകുന്ന ഇടങ്ങളിലെല്ലാം അണികള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം മാണിക്കില്ല. അത് സംഭവിച്ചാല്‍ പിന്നെ ഒരു അങ്കത്തിന് ബാല്യമില്ല. അതോടെ മകന്‍റെ ഭാവി പി.ടി ചാക്കോയുടെ മകന്‍റെതിന് തുല്യമാവും എന്നു ആ പിതാവ് കരുതുന്നു.
    
    ഇതൊക്കെയാണെങ്കിലും ഡെല്‍ഹിയിലേക്ക് പാലം പണിയാന്‍ ആഗ്രഹിക്കുന്നവര്‍ മാണിയെ ബി.ജെ.പി ക്യാമ്പില്‍ എത്തിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. അതിന്‍റെ ഫലങ്ങള്‍ കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

www.vettathan.blogspot.in


31 comments:

  1. പാലം പണി അത്ര സുഗമമായി നടക്കുകയില്ല എന്നാണു ഞാൻ കരുതുന്നത്. പാലമിട്ടാൽ മാണിക്കു തന്നെ നഷ്ടം

    മാണിയുടെ കാലം കഴിഞ്ഞാൽ കൃഷ്ണനുശേഷം യാദവകുലം കലഹിച്ച് ഇല്ലാതായതുപോലെ കേകോ ഇല്ലാതെയാകും. ജോസുമോൻ മാണിയുടെ മകനായി പിറന്നു എന്ന ഒരു യോഗ്യതയല്ലാതെ യാതൊരുവിധ നേതൃഗുണവുമില്ലാത്ത ഒരു കൂഴച്ചക്ക മാത്രമാണു.

    ReplyDelete
    Replies
    1. ജോസ് മോനെക്കുറിച്ച് പറഞ്ഞതില്‍ കാര്യമുണ്ട്. പക്ഷേ രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടല്ല. ജനം അറിയുന്നതിനും അപ്പുറമാണ് എപ്പോഴും സത്യം. അണിയറയില്‍ എന്തൊക്കെയോ നടക്കുന്നു.അതില്‍ പള്ളിക്കും എന്‍.എസ്സ്.എസ്സിനും വലിയ പങ്കുണ്ട്.കാത്തിരുന്ന് കാണുകയേ വഴിയുള്ളൂ.

      Delete
  2. നേതാവ് അണികളില്‍ നിന്നു ഏറെ മുകളിലാവുമ്പോള്‍ സാധാരണ പ്രവര്‍ത്തകരും നേതൃത്വവും തമ്മിലുള്ള മാനസിക ഐക്യം ഇല്ലാതാവുന്നു.

    രാഷ്ട്രീയ പാര്‍ട്ടികളുടെ അപജയങ്ങള്‍ക്കുള്ള മുഖ്യ കാരണം ഇത് തന്നെ.
    സ്വന്തം നിലനില്പ് എന്ന് മാത്രമാകുമ്പോള്‍ ഏതു ചെകുത്താനുമായി കൂടാനും ഒരു മടിയും ഇല്ലാത്തവര്‍.
    എല്ലാം കാത്തിരുന്നു കാണാം എന്ന് മാത്രമേ പറയാന്‍ പറ്റു.

    ReplyDelete
    Replies
    1. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും കൂടാന്‍ ഒരു ഉളുപ്പുമില്ലാത്ത ചന്തയാണ് രാഷ്ട്രീയ രംഗം. ഇതിനൊക്കെ നേതാക്കന്മാര്‍ കൊടുക്കുന്ന വിശദീകരണം തൊള്ള തൊടാതെ വിഴുങ്ങുന്നവരാണ് കൂടുതല്‍ അണികളും. മാറ്റം നേതാക്കളില്‍ നിന്നു ഉണ്ടാകില്ല. അണികള്‍ മാറിയില്ലെങ്കില്‍ രാഷ്ട്രീയ രംഗം വിഷമയമായി തുടരും.

      Delete
  3. മാണിയും ഉമ്മനും ബാബുവും സരിതയും, കേരള രാഷ്ട്രിയം നിറഞ്ഞു കത്തുകയാണ്‌ . രാഷ്ട്രിയ കോമരങ്ങൾ ആടുന്ന ഈ കളിയുടെ ആന്ധ്യം പൊതുജനങ്ങൾ പിന്നെയും കഴുതകൾ ആവും

    ReplyDelete
    Replies
    1. അത് പൊതുജനത്തിന്‍റെ വിധിയാണ്.

      Delete
  4. അതെ ഒരിക്കലും മായാത്ത തല വിധി

    ReplyDelete
  5. കർഷകരോടുള്ള സ്നേഹമല്ല മറിച്ച് ഇതും ഒരു രാഷ്ട്രീയ തന്ത്രം മാത്രമാണ്. ജോസ് കെ മാണിക്ക് റബ്ബർ കർഷകരുടെ വിഷയത്തിൽ ഒരുറപ്പും കൊടുത്തിട്ടില്ലെന്ന് ഇന്ന് വാർത്ത‍ കാണാനിടയായി. എല്ലാം ഒരു തന്ത്രം ജനങ്ങളെ കഴുതകളാക്കാനുള്ള കുതന്ത്രം.



    ReplyDelete
    Replies
    1. എല്ലാം ജനങ്ങളെ കഴുതകളാക്കാനുള്ള തന്ത്രം തന്നെ.ഇക്കാര്യത്തില്‍ ഒരു പാര്‍ട്ടിയും വ്യത്യസ്ഥരല്ല

      Delete
  6. മാണിയും മാണിക്കുഞ്ഞും BJP യിലേക്ക് പോയാൽ അത് BJPക്ക് ദോഷമുണ്ടാക്കാനാണ് സാധ്യത. കാരണം, ഹൈന്ദവ ഐക്യം എന്ന സ്വപ്നത്തോടെ BJPയെ സമീപിക്കുന്നവർക്ക് കേകോയുടെ വരവ് അസ്വാരസ്യം ഉണ്ടാക്കും. അത് ഒരു കൊഴിഞ്ഞു പോക്കിന് കാരണമാകും. അതോടൊപ്പം, മാണിയുടെ ഇപ്പോഴത്തെ ഇമേജും കൂടിയാവുമ്പോൾ BJP വേലിയിലിരുന്ന പാമ്പിനെ വേണ്ടാത്തിടത്ത് വെച്ച അവസ്ഥയിൽ എത്തും. ഒടുവിൽ, പാലം തകർന്ന് ഇരുകൂട്ടർക്കും പരിക്കേൽക്കാൻ ഇടയാവുകയും ചെയ്യും.

    ReplyDelete
    Replies
    1. മാണിയോടൊപ്പം കേരളാ കോണ്‍ഗ്രസ്സ് അണികള്‍ ഉണ്ടെങ്കില്‍ അത് ബി.ജെ.പി മുന്നണിക്ക് ഗുണം ചെയ്യും. എന്‍.എസ്സ്.എസ്സ് നേതൃത്വവും കൂടെ കൂടും. അവരുടെ അണികള്‍ ഇപ്പോള്‍ തന്നെ ബി.ജെ.പിയുടെ കൂടെയുണ്ട്. മറിച്ചായാല്‍ താങ്കള്‍ പറഞ്ഞതായിരിക്കും അനുഭവം. അമിത് ഷായെ കുഴക്കുന്നതും ഇത്തരം കാര്യങ്ങളാവും.

      Delete
  7. ‘രാഷ്ട്രീയ അധികാരവും
    സമ്പത്തും നഷ്ടപ്പെട്ടാല്‍ കാലിത്തൊഴുത്തില്‍
    പിറന്നവന്‍റെ പിന്മുറക്കാര്‍ക്ക് പിന്നെ എന്താണോരു വില...അല്ലേ ? !“


    ഇന്നത്തെ സാഹചര്യത്തിൽ
    ഒരു രാഷ്ട്രീയ ധ്രുവീകരണ മുണ്ടായാൽ
    ഏറ്റവും ലാഭം കൊയ്യുക കേരള കോൺഗ്രസ് പാർട്ടികൾ തന്നേയാണ് .. !

    മുന്നോക്ക ക്രിസ്ത്യാനി പാർട്ടിയും , മുന്നോക്ക ഹിന്ദു
    പാർട്ടികളൊക്കെ യോജിച്ച് കേരളം ചിലപ്പോൾ ഭരിക്കും ,
    കേകോ എം.പി മാർ കേന്ദ്രത്തിൽ വരെ മന്ത്രിമാരാകും...!

    ReplyDelete
    Replies
    1. ഒരു സാദ്ധ്യതയും തള്ളിക്കളയാന്‍ വയ്യ.ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഉമ്മന്‍ മുന്നണി അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ച് നില്ക്കുന്നു. ഒരു തെരുവ് വേശ്യയുടെ പാവാടത്തുമ്പിലാണ് വിപ്ലവപ്പാര്‍ട്ടിയുടെ പിടി. പോരെങ്കില്‍ അവരുടെ അക്രമം ജനങ്ങളെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നു. പിള്ളയും ജോര്‍ജ്ജുമാണ് അവരുടെ ഇപ്പോഴത്തെ കൂട്ട്.ജനത്തിന് മടുത്തില്ലെങ്കിലെ അത്ഭുതമുള്ളൂ.ജോസ് മോന്‍ മന്ത്രിയാകാനുള്ള ചാന്‍സ് തള്ളിക്കളയാന്‍ വയ്യ. അടുത്ത ദിവസങ്ങളില്‍ എന്തും സംഭവിക്കാം.

      Delete
  8. ഈ അണിയറക്കച്ചവടത്തില്‍ പള്ളിയ്ക്കും മാണിജിയ്ക്കും നടേശ്ജിയ്ക്കും അമിത്ജിയ്ക്കും സംഖ്യകളുടെ വരവിന്റേയു‌ം പോക്കിന്റേയും രീതിയും മര്‍മ്മവും അറിയാം. എവിടേയാണ് പിടി വിടാതെ നില്‍ക്കേണ്ടതെന്നും, എവിടെ വിട്ടുകൊടുക്കണമെന്നും എവിടെനിന്ന് മാറിനില്‍ക്കണമെന്നും അറിഞ്ഞ് പേശാനുള്ള തന്ത്രം വശമുണ്ട്. ആ സൂമാരന്‍നായര്‍ക്ക് ഒരു ചുക്കുമറിയില്ല. അയാള്‍ ഒരു "പ്ലേയര്‍" ഒന്നുമല്ല, വെറുതേ ഗ്യാലറിയിലിരുന്ന് ആക്രോശിക്കുന്ന പിന്നണിക്കാരന്‍ മാത്രമാണ്.

    മറ്റുള്ളവര്‍ ഒറ്റക്കെട്ടായാലും കണക്കങ്ങോട്ട് ഒക്കുമെന്നു തോന്നുന്നില്ല. 30 സീറ്റൊക്കെ വന്‍ വ്യാമോഹമാണ്. നവഗ്രഹങ്ങള്‍ ഒന്നിച്ചനുഗ്രഹിച്ചാലും പത്തില്‍ക്കൂടുതലൊന്നും കിട്ടാന്‍ പോണില്ല.

    ലേഖനം കസറി. ഞാനിപ്പോ പ്ലസ്സില്‍നിന്ന് കുറച്ചു വിട്ടു നില്‍ക്കുകയാണ് - അല്ലെങ്കി ഷെയര്‍ ചെയ്ത് കലക്കി മറിച്ചേനേ.

    ReplyDelete
    Replies
    1. സൂമാരന്‍ നായരെക്കുറിച്ചുള്ള വിലയിരുത്തല്‍ നൂറു ശതമാനം ശരി.അതിനു അയാള്‍ നേതാവായി വളര്‍ന്നതല്ലല്ലോ. നേതാവിന്‍റെ കാലുതിരുമ്മാന്‍ വന്നു ,വൃദ്ധ നേതാവിന്‍റെ കാരുണ്യം കൊണ്ട് ലഭിച്ച പദവിയല്ലേ. പിന്നെ ഇവരെല്ലാം ചേര്‍ന്ന മുന്നണി വര്‍ക്ക് ആയാല്‍ നേട്ടം മുപ്പതിലൊതുങ്ങണമെന്നില്ല.രണ്ടു വശത്തും നില്‍ക്കുന്ന സാദാഹിന്ദുവിന്‍റെ ഒഴുക്ക് തന്നെയുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. (അതിനു ഏറെ ആയുസ്സില്ലെങ്കിലും) അമിത് ഷാക്ക്, മാണി ബാദ്ധ്യതയാവുമോ എന്നൊരു ഭയം ബാക്കി നില്ക്കുന്നു. അതാണ് പ്രധാന തടസ്സം.

      Delete
  9. എവിടം വരെ പോകുമെന്ന് നമുക്ക് നോക്കാം :)

    ReplyDelete
    Replies
    1. ഇന്നത്തെ പത്ര വാര്‍ത്ത ഈ സംശയം ബലപ്പെടുത്തുന്നു.
      "ക്രിസ്ത്യന്‍ സമൂഹത്തെ കൂടെക്കൂട്ടണം" അമിത് ഷാ
      "ബി.ജെ.പി മുന്നണിയുടെ കവാടങ്ങള്‍ തുറന്നു കിടക്കുന്നു" കുമ്മനം

      Delete
  10. രാഷ്ട്രീയം എന്നാൽ ഭരണ ത്തിൽ എത്തേണ്ട ഒരു വഴി മാത്രമാണല്ലോ. അപ്പോൾ സംശയങ്ങൾക്കൊന്നും ഒരു സാംഗത്യവുമില്ല. കേരള കോൺഗ്രസ് എന്നും രണ്ടു ഗ്രൂപ്പ് ആയി ഇടതും വലതും നിന്നവർ ആണ്. അത് പോലെ ലീഗും. അധികാരം എങ്ങോട്ട് പോകുന്നു എന്നതിനനുസരിച്ച് കരുക്കൾ നീക്കും.

    ReplyDelete
    Replies
    1. ഏതായാലും വരാന്‍ പോകുന്ന നാളുകളില്‍ രാഷ്ട്രീയ രംഗം ആകെ കുഴഞ്ഞ് മറിയുമെന്നാണ് തോന്നുന്നത്. സുകേഷന്‍ ഗൂഡാലോചന നടത്തി എന്നു ബിജുവിന്‍റെ സി ഡി യില്‍ നിന്നു തന്നെ തെളിയുന്നത് മാണിയെ വെള്ള പൂശാനാഗ്രഹിക്കുന്നവര്‍ക്ക് പിടി വള്ളിയാകും.

      Delete
    2. No.It is the other way around. Clean chit to Mani by the same Sukeshan will prove dearer to Mani.

      Delete
    3. സുകേശന്‍റെ ചുവടുമാറ്റം പിടിക്കപ്പെട്ടതിന് ശേഷമല്ലേ? പോലീസുകാരനല്ലേ,എങ്ങിനെ വീണാലും നാലുകാലില്‍ നില്‍ക്കാനുള്ള വൈഭവം കാണിക്കും

      Delete
  11. പാലായിൽ മാണി എന്നെന്നും ജയിക്കും.
    'ഞാനിവിടെ തേനും പാലും ഒഴുക്കിയില്ലേ 'എന്ന് മാണി ചോദിച്ചാൽ 'മാണിസാർ കീ ജയ്‌ ' എന്ന് വിളിക്കുന്ന ആയിരങ്ങൾ മാണിയ്ക്കൊപ്പമുണ്ട്‌.മാണിയെ ജയിപ്പിക്കാൻ മണ്ഡലത്തിൽ മുന്ന് കോളനികളുണ്ട്‌.അയ്യായിരത്തിൽ താഴെ വരുന്ന ബി.ജേ.പി വോട്ട്‌ ഉണ്ട്‌.പിന്നെ പാലാ സി.പി.എം മാണിയ്ക്കനുകൂലം.പക്ഷേ മാണിയുടെ കാലശേഷം കുഞ്ഞുമാണി നിലംതൊടില്ല.അതുറപ്പ്‌.'ഈ പരിപ്പിവിടെ വേവില്ല 'എന്ന കുഞ്ഞുമാണീകളത്രത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ കൊണ്ടൊന്നും കാര്യമില്ലാതെ വരുന്ന കാലമാ വരാൻ പോകുന്നത്‌.

    ReplyDelete
    Replies
    1. മാണി പാലായെ നന്നായി സംരക്ഷിച്ചിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. പൊതുവേ കേരളാ കോണ്‍ ഗ്രസ്സുകാര്‍ അക്കാര്യത്തില്‍ മിടുക്കരുമാണ്.പക്ഷേ ജനം ജോസ്ലേറ്റ് പറഞ്ഞത് പോലെ അപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന സ്വഭാവം കാണിക്കും.രണ്ടാം ലോക മഹായുദ്ധം ജയിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ചര്‍ച്ചിലിനെ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതാണ് ജനത്തിന്റെ സ്വഭാവം

      Delete
  12. നല്ല നിരീക്ഷണം.
    അപ്പൊ കാണുന്നവനെ അപ്പാന്ന്‍ വിളിക്കുകയാണല്ലോ അച്ചായന്മാരുടെ പൊതു സ്വഭാവം. നമുക്കെന്ത് ജാതി, മതം. ഏത് തൊഴുത്തില്‍ കെട്ടിയാലും കിട്ടണം 'കാടിവെള്ളം' അത്രേയുള്ളൂ...

    ReplyDelete
    Replies
    1. മാണിക്കു ധൈര്യം വരുന്നില്ല.അടുത്ത ദിവസങ്ങളില്‍ കുമ്മനം തുടരെ വിളിച്ച് കൊണ്ടിരിക്കയാണ്. ബിഷപ്പുമാര്‍ ഉത്സാഹ കമ്മിറ്റിയായി പുറകെ തന്നെയുണ്ട്. പക്ഷേ ഉമ്മന്‍ ചാണ്ടി എന്തു ചെയ്യും എന്ന ഭയം മാണിയെ വിട്ടൊഴിയുന്നില്ല. മുഖ്യമന്ത്രിയാകാന്‍ കൊതിച്ചതിന്റെ അനുഭവം മറക്കാന്‍ പറ്റുമോ ?

      Delete
  13. ഞാൻ പറഞ്ഞില്ലേ വെട്ടത്താൻ സർ!!!

    ഇത്തവണ മാണിയെ കരകയറ്റിയത്‌ രണ്ട്‌ പി സിമാർ ചേർന്നാണു.പി സി തോമസും,പി സി ജോർജ്ജും ചേർന്നാണു.രണ്ടായിരം തോമാ വോട്ടുകളുണ്ട്‌ പാലായിൽ.ബി.ജെ.പി.ഇത്തവണ വോട്ട്‌ വിറ്റില്ല.സഖാവ്‌ പിണുവിനെ പേടിച്ച്‌ പാലാ സി.പി.എം കാർ ഇത്തവണ സിനിമക്കാരനു വോട്ട്‌ കൊടുത്തു.അവസാനം ഇലക്ഷനു തലേന്റെതലേന്ന് പി സി ജോർജ്ജിനെ വിളിക്കുകയും പരസ്പരം സഹായിക്കാൻ തീരുമാനിക്കുകയും ചെയ്തു.
    ഏറ്റുമാനൂരിൽ സുരേഷ്‌ കുറുപ്പിനെ ജയിപ്പിക്കാനായി മാണിയുടെ സ്വന്തം ഗുണ്ടപ്പടയുടെ നേതാവിനെ റിബൽ ആയി നിർത്തുകയും ചെയ്തു...
    അടുത്ത ഇലക്ഷനിൽ മാണി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ കൂടെ നിന്ന് ചതിച്ച ഉമ്മനെ മാണി തിരിച്ച്‌ ചതിക്കും.അതുറപ്പ്‌!!!!

    ReplyDelete
    Replies
    1. രാഷ്ട്രീയം നമ്മള്‍ നേരില്‍ കാണുന്നത് പോലും അല്ല എന്ന് എനിക്ക് നേരത്തെ അറിയാം. പാര്‍ട്ടികള്‍ പാവം ജനത്തിനുള്ളതാണ് .നേതാക്കള്‍ മിക്കവാറും ഒറ്റക്കെട്ടാണ്. അന്യോന്യം സംരക്ഷിക്കും. ഒരു കോണ്‍ ഗ്രസ് നേതാവിനെ ജയിപ്പിക്കാന്‍ എന്നും പണിയെടുത്തിരുന്ന സി.പി.എം നേതാവിനെ എനിക്കറിയാം. എളമരം കരീമിനെ കുഞ്ഞാലിക്കുട്ടി സംരക്ഷിച്ചത് കണ്ടിട്ടില്ലേ? പാര്‍ട്ടിക്ക് അതീതമാണ് നേതാക്കന്മാരുടെ നിക്ഷേപങ്ങള്‍
      പിന്നെ ഇനിയോരങ്കത്തിനു മാണിക്ക് ബാല്യമില്ല

      Delete
    2. പരമസത്യം.


      പുതിയ പോസ്റ്റ്‌ ഇല്ലേ???

      Delete
    3. എഴുതാന്‍ ധാരാളമുണ്ട് .ഒരു മൂഡ് വരുന്നില്ല .നന്ദി സുധി

      Delete
  14. അച്ചായന്മാർ അൽപ്പം ബുദ്ധിയുള്ള വിഭാഗമാണെന്നാണ് ഞാൻ ധരിച്ചുവെച്ചിരുന്നത്. ഇപ്പോഴത്തെ അതിബുദ്ധി അച്ചായന്മാർക്ക് വിനയാകുമോ എന്നാണ് എന്റെ പേടി....

    ReplyDelete
    Replies
    1. കുഴപ്പം അച്ചായന്മാരുടേതല്ല.ദുര മൂത്ത ബിഷപ്പുമാരുടെതാണ്

      Delete

Related Posts Plugin for WordPress, Blogger...